2026 മാർച്ച് മാസത്തോടെ 500രൂപ നോട്ടുകൾ നിരോധിക്കുകയും ഇന്ത്യയിൽ നിന്ന് പൂർണമായി മാറ്റപ്പെടുമെന്നും യൂട്യുബിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വൈറൽ വാർത്തയുടെ സത്യാവസ്ഥ അറിയിച്ചിരിക്കുകയാണ് ആർബിഐ. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുറച്ചു മാസങ്ങൾക്ക് മുൻപ് 500രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള വാർത്തകളും പ്രചരിച്ചിരുന്നു.
500രൂപ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്നും അത് പിൻവലിക്കാൻ പദ്ധതിയില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ മൂല്യമുള്ള കറൻസികൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നുണ്ട്.എടിഎമ്മുകളുമായി ബന്ധപ്പെട്ട സമീപകാല നിർദേശങ്ങൾ കുറഞ്ഞ മൂല്യമുള്ള നോട്ടുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അറിയിച്ചു. മഹാത്മാഗാന്ധി പുതിയ സീരീസ് നോട്ടുകൾ ഇപ്പോഴും അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ നോട്ടിന്റെ തുടർ ഉപയോഗത്തിന് അടിവര ഇടുന്നതാണ്.