സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫിസുകളിലും ഇന്നു ‘വിരമിക്കൽ മേള’. ഇന്ന് വിവിധ വകുപ്പുകളിൽനിന്നു വിരമിക്കുന്നത് പതിനായിരത്തോളം പേർ. രാവിലെ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവരെ വീട്ടിലെത്തിക്കുന്ന ചടങ്ങുമാണ് ഓഫിസുകളിൽ നടക്കുക. സെക്രട്ടേറിയറ്റിൽനിന്നു മാത്രം ഇരുനൂറോളം പേർ വിരമിക്കുന്നു. ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്. അധ്യാപകരുടെ വിരമിക്കൽ തീയതി മേയ് 31 ആണ്. ഈ വർഷം വിരമിക്കുന്ന 24,424 പേരിൽ പകുതിയും ഈ മാസം സർവീസ് വിടും. 3,000 കോടി രൂപയോളം വിരമിക്കുന്നവരുടെ വിവിധ ആനുകൂല്യങ്ങൾക്കായി വേണ്ടിവരുമെന്നാണു കണക്ക്.