+

ഒറ്റക്കാവരുത്, അമ്മക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കളും മരുമക്കളും

അടൂർ: അമ്മക്ക് ഒരു ജീവിതം വേണമെന്ന് തീരുമാനിച്ച് അമ്മയുടെ വിവാഹം നടത്തിയ മക്കളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  കയ്യടി നേടുന്നത്. പത്തനംതിട്ട അടൂരിലെ ആ രണ്ട് മക്കളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ. മക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.

ഇന്നലെയായിരുന്നു ഉദയഗിരിജയുടെയും ഷൈജുവിന്‍റെയും വിവാഹം. മക്കളുടെ വിവാഹശേഷം അമ്മ ഒറ്റക്കായി പോകുമെന്ന ചിന്തയാണ് വിവാഹത്തിലെത്തിയത്. 14 വര്‍ഷമായി തങ്ങളെ വളര്‍ത്താന്‍ അമ്മ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ട് വളര്‍ന്ന മക്കള്‍ മുന്‍കൈയെടുത്താണ് വരനെ കണ്ടെത്തിയതും. മക്കളും മരുമക്കളും ചേര്‍ന്ന് ആലോചിച്ചാണ്  വിവാഹം തീരുമാനിച്ചത്. ആദ്യം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും മക്കളുടെ ആവശ്യം തന്‍റെ ഭാവിയെ ശോഭനമാക്കുന്ന നല്ല തീരുമാനമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് മെയ് 5ന് വിവാഹം രജിസ്റ്റര്‍‍ ചെയ്യുന്നത്.

തന്‍റെ ആദ്യ ഭര്‍ത്താവിന്‍റെ അമ്മയാണ് ഈ വിവാഹത്തില്‍ ഏറെ സന്തോഷിച്ചതെന്നും താലികെട്ടിന് കൂടെ ഉണ്ടായിരുന്നെന്നും പറയുന്നു.ജീവമാതാ കാരുണ്യഭവന്‍ എന്ന അനാഥമന്ദിരം നടത്തുന്ന ആളാണ് ഉദയഗിരിജ. ഗിരിജയുടെ മകന്‍ സുജിത്ത് വിവാഹം ചെയ്തിരിക്കുന്നത് ജീവമാതയിലെ അന്തേവാസി ആയിരുന്ന അനാമിക എന്ന യുവതിയേയാണ്. 



facebook twitter