+

ആരാണ് പ്രതിപക്ഷ നേതാവ് ? തീരുമാനമെടുക്കാതെ CPIM

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനാകാതെ സിപിഎം നേതൃത്വം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായില്ല. പത്ത് വർഷത്തെ ഭരണത്തിന് ശേഷം തിരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം പാർട്ടിക്കുള്ളിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ പരസ്യ വിമർശനങ്ങൾ ഉയരുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളെ വിമർശിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. "പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ" എന്നാഹ്വാനം ചെയ്യുന്ന ബോർഡുകളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


ആദ്യം മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെ എന്നും അതിന് ശേഷമായിരിക്കും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുക എന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമോ അതോ കെ.എൻ. ബാലഗോപാൽ അടക്കമുള്ള മറ്റാരെങ്കിലും ഈ പദവിയിലേക്ക് വരുമോ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.


തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പഠിക്കുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഭരണവിരുദ്ധ തരംഗമുൾപ്പെടെയുള്ള ഘടകങ്ങൾ തിരഞ്ഞെടുപ്പിനെ എങ്ങനെയെല്ലാം ബാധിച്ചു എന്നതിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.

facebook twitter