വയനാട്ടിൽ ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ അതിക്രമം തുടരുന്നു. സുൽത്താൻ ബത്തേരി മുടക്കൊല്ലിയിൽ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന ആക്രമിച്ചു. കൈതവേലിൽ തങ്കമ്മയ്ക്കാണ് (70) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീടിന്റെ മുറ്റത്തിറങ്ങിയ തങ്കമ്മയെ പാഞ്ഞെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തങ്കമ്മയുടെ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഇവരെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.
പ്രദേശത്ത് വന്യമൃഗശല്യം അതീവ രൂക്ഷമാണെന്നും കാട്ടാനകളുടെ സാന്നിധ്യം പതിവാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കാട്ടാന ശല്യം തടയാനോ ജനങ്ങളുടെ ജീവന് സുരക്ഷ നൽകാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ വരുംദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.