ന്യൂഡൽഹി: ടോള്‍ഗേറ്റുകളിലെ ഫാസ്ടാഗ് സംവിധാനത്തില്‍ നിർണായക മാറ്റം ഉണ്ടാകുമെന്നത് നടപ്പിലാകില്ല. സാറ്റലൈറ്റ് ബന്ധിത ടോള്‍പിരിവ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. നിലവിലുള്ള ഫാസ്ടാഗ് സംവിധാനം തന്നെ തുടരും.മെയ് 1 മുതല്‍ പുതിയ സംവിധാനം നടപ്പാക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇതു സംബന്ധിച്ച തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ വിശദീകരണം.
അതേസമയം, വേറിട്ടൊരു സംവിധാനം ടോള്‍ ഗേറ്റുകളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനകളുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളെ ഫാസ്ടാഗുമായി ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റകഗ്നേഷന്‍ (ANPR) സംവിധാനമാണ് പരിഗണനയിലുള്ളത്. ടോള്‍ഗേറ്റുകളില്‍ എത്തുന്ന വാഹനങ്ങളുടെ നമ്പര്‍ കാമറ വഴി തിരിച്ചറിഞ്ഞ് ഫാസ്ടാഗില് നിന്ന് ടോള്‍ ഈടാക്കുന്നതാണ് ഈ രീതി. വാഹനങ്ങള്‍ക്ക് ടോള്‍ ഗേറ്റുകളില്‍ ഏറെ നേരം നിര്‍ത്തേണ്ടി വരില്ല. തുടക്കത്തില്‍ ഏതാനും ടോള്‍ ഗേറ്റുകളില്‍ ഇത് പരീക്ഷിക്കും.
ടോള്‍ഗേറ്റുകളില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഇ-നോട്ടീസ് നല്കുന്ന കാര്യവും ഗതാഗത വകുപ്പിന്റെ ആലോചനയില്‍ ഉണ്ട്. ടോള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഇ നോട്ടീസ് നല്‍കിയാണ് പിഴ ഈടാക്കുക. പിഴ അടക്കാത്തവരുടെ ഫാസ്ടാഗ് സസ്പെന്റ് ചെയ്യും. പരിവാഹന്‍ നിയമമനുസരിച്ചുള്ള മറ്റു പിഴകളും ഇവരില്‍ നിന്ന് ഈടാക്കും.