തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.ഇന്ന് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 38 ആയി. അസമിൽ മാത്രം 11 പേരാണ് മരിച്ചത്. . വെള്ളപ്പൊക്ക ഭീഷണി മൂലം അസമിൽ ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. മണിപ്പൂരിൽ 4,000 ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികർക്കുള്ള തിരച്ചിൽ ഇന്നും തുടരും. അടുത്ത രണ്ട് ദിവസം കൂടി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.