ചിത്രം ജനുവരി 9-ന് പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ ഇടപെടലും സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കങ്ങളും കാരണം റിലീസ് തടസ്സപ്പെടുകയായിരുന്നു. സിനിമയിൽ 27 മാറ്റങ്ങൾ (കട്ടുകൾ) വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് തയ്യാറായില്ലെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം ഈ ചിത്രത്തിനുണ്ടെന്നും റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നും സെൻസർ ബോർഡ് കോടതിയിൽ വാദിച്ചു. എന്നാൽ, എക്സാമിനിംഗ് കമ്മിറ്റി അംഗം തന്നെ പരാതിക്കാരനാകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ച ഒരു സിനിമയെ ഒരൊറ്റ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും ഇത്തരം പ്രവണതകൾ അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു. സെൻസർ ബോർഡ് ചെയർപേഴ്സന്റെ ചില തീരുമാനങ്ങൾ നിയമപരമായ അധികാരപരിധിക്ക് പുറത്താണെന്നും കോടതി കണ്ടെത്തി.
കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയുടെ ചിത്രമെന്ന നിലയിൽ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ആരാധകർ വലിയ ആവേശത്തോടെയാണ് 'ജനനായക'നെ കാത്തിരിക്കുന്നത്.