അബദ്ധം; കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍ എംബാപെ

02:55 PM Mar 25, 2026 | വെബ് ടീം

ഫ്രഞ്ച് ടീമിലെ സൂപ്പർ താരവും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയുടെ പരിക്കേറ്റ കാലിന് നടത്തേണ്ട സ്കാനിങ് പ്രശ്‌നങ്ങളില്ലാത്ത കാലിന് നടത്തിയതായി പരാതി. ഈ വര്‍ഷം കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫ്രഞ്ച് ടീമില്‍ ഇടം നേടിയ താരത്തിന്റെ പ്രകടനത്തില്‍ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഡിസംബർ ഏഴിന് സെൽറ്റ വിഗോക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടതു കാൽമുട്ടിന് പരിക്കേൽക്കുന്നത്. മത്സരം 2-0ത്തിന് റയൽ തോറ്റു. പിന്നാലെ ടീമിന്‍റെ മെഡിക്കൽ സംഘം താരത്തെ എം.ആർ.ഐ സ്കാനിങ്ങിനു വിധേയനാക്കി. ഇടതു കാലിനു പകരം വലതു കാൽ മുട്ടിലാണ് സ്കാനിങ് നടത്തിയത്.മെഡിക്കൽ സംഘം പ്രശ്നമില്ലെന്ന് പറഞ്ഞതോടെ വേദന സഹിച്ചാണ് ഏതാനും മത്സരങ്ങൾ എംബാപ്പെ കളിച്ചത്. കാലിലെ യഥാർഥ പരിക്ക് തിരിച്ചറിയുമ്പോഴേക്കും ഗുരുതരമാകുകയും ചെയ്തു.

തെറ്റായ പരിക്ക് നിര്‍ണയത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആശങ്കയിലും ദേഷ്യത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്. കാല്‍മുട്ടിന് പരിക്കേറ്റ എംബാപെക്ക് മെഡിക്കല്‍ സംഘം സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഗുരുതരമായ പിഴവാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന വിലയിരുത്തലാണ് ഫുട്‌ബോള്‍ ലോകത്തുള്ളത്.