മനുഷ്യർ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരപരിധി എന്ന റെക്കോർഡാണ് ആർട്ടെമിസ് 2 ഇത്തവണ മറികടന്നത്. 1970-ൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യർ ഇതുവരെ കാണാത്ത ഭാഗങ്ങളുടെയും ഗർത്തങ്ങളുടെയും വ്യക്തമായ ഫ്ലൈ-ബൈ ചിത്രങ്ങൾ പേടകം പകർത്തി. ബഹിരാകാശത്തു നിന്നുള്ള അപൂർവ്വമായ ഒരു സൂര്യഗ്രഹണ ദൃശ്യവും ആർട്ടെമിസ് 2 പകർത്തിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
ഭൂമിയിലേക്കുള്ള യാത്ര തുടരുന്നതിനിടയിൽ ദൗത്യസംഘം മാധ്യമങ്ങളുമായി സംവദിക്കുമെന്ന് നാസ അറിയിച്ചു. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വെർച്വൽ വാർത്താ സമ്മേളനം നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഏപ്രിൽ 10 വെള്ളിയാഴ്ച രാത്രി ഏകദേശം 8:07-ഓടെ പേടകം സാൻ ഡീഗോ തീരത്ത് ഇറങ്ങുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ആർട്ടെമിസ് 2-ന്റെ വിജയകരമായ ഈ യാത്ര.