+

കാലവർഷം കനക്കും; വിവിധ ജില്ലകളില്‍ മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോട്ടയം: കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്  വിവിധ ജില്ലകളിലെ  മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം. കോട്ടയം, ഇടുക്കി ജില്ലകളുടെ  മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധിച്ചു. മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതവും റോഡിന്റെ വശങ്ങളിലുള്ള വാഹനങ്ങളുടെ രാത്രിയും പകലുമുള്ള പാര്‍ക്കിങ്ങും ഇന്ന് മുതല്‍ മുതല്‍ ചൊവ്വാഴ്ച വരെ നിരോധിച്ചു.

കോട്ടയം, ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനത്തിനും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജൂണ്‍ 15 വരെ നിരോധിച്ചതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ റാണിപുരം ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങളും ജൂണ്‍ 14 ,15 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. സ്പെഷ്യല്‍ ക്ലാസുകള്‍ അടക്കം നടത്തരുത് എന്നും ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.



facebook twitter