+

'നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും തയ്യാർ'; പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് പ്രതികരണം.

പാക് മന്ത്രിമാർ ഉൾപ്പെടെ ചില നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു-

"പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തത്തിന്‍റെ പേരിൽ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്." അതേസമയം സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തെ പാക് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പാകിസ്ഥാന് അവകാശപ്പെട്ട ജലം തടയാൻ ശ്രമിച്ചാൽ പൂർണ ശക്തിയോടെ മറുപടി നൽകും എന്നാണ് പ്രതികരണം. സിന്ധു നദി പാകിസ്ഥാന്റെ ജീവനാഡിയാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. 


facebook twitter