ന്യൂഡൽഹി: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം 'അബിർ ഗുലാൽ' ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും വെടിവച്ചു കൊന്ന ഭീകരാക്രമണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.വിവേക് ബി അഗർവാൾ നിർമിച്ച് ആരതി എസ്. ബാഗ്ദി സംവിധാനം ചെയ്ത ഇന്ത്യൻ നടി വാണി കപൂറും അഭിനയിക്കുന്ന 'അബിർ ഗുലാൽ' മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഈ മാസം ആദ്യം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടി രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഫവാദ് ഖാൻ നായകനായ ചിത്രത്തിന് എതിർപ്പ് കൂടുതൽ ശക്തമായി.സിനിമ തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും നിരവധി വിനോദ സംഘടനകൾ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, സിനിമ കലാകാരന്മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 35 അർദ്ധസൈനികർ കൊല്ലപ്പെട്ടതിന് ശേഷം ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പാകിസ്ഥാൻ കലാകാരന്മാർ, ഗായകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ബഹിഷ്‌കരിക്കണമെന്ന് സംഘടന ആഹ്വാനം ചെയ്തിരുന്നു.