+

ഈ ജനവിധി അവസാനമല്ല മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കം; അഭിപ്രായങ്ങളും ആശങ്കകളും ​ഗൗരവത്തോടെ പരിശോധിക്കും; ശക്തമായി തിരിച്ചുവരും; പ്രതികരിച്ച് പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനു നേരിട്ട തിരിച്ചടിക്ക് ശേഷം നാലാം ദിവസം പ്രതികരിച്ച് പിണറായി വിജയന്‍.  തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി പ്രസ്താവനയില്‍ പറയുന്നു. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. മൂന്നാംവട്ടം തുടര്‍ച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും പിണറായി പറഞ്ഞു.

ഉത്തരവാദിത്തമുള്ള  പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും. കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എല്‍ഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തിരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണ്. ഒരു വര്‍ഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരും.

ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്.നവകേരള നിര്‍മാണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ - വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴില്‍, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും - ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ചെലുത്തും. 

ഈ തിരഞ്ഞെടുപ്പിനിടയില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്നത് മുൻപും പറഞ്ഞതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അര്‍ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ പ്രവർ‍ത്തകരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തില്‍ നിന്നും സഖാക്കളില്‍ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കും.ഞങ്ങളെ എതിര്‍ത്ത യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് - ഇവയെല്ലാം ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ഗൗരവമായ ശ്രമം ഉണ്ടാകും.

ജനങ്ങള്‍ നല്‍കിയ വിധിയെ മാനിച്ച് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയാറാണ്. നുണക്കഥകളും കോര്‍പറേറ്റ്-പിആര്‍ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എല്‍ഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകള്‍ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി, കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എല്‍ഡിഎഫ് മുന്നോട്ട് പോകും. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി  പോരാട്ടം തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.


facebook twitter