ചെന്നൈ: തൂത്തുക്കുടി സാത്തൻകുളത്ത് വ്യാപാരിയായ ജയരാജും മകൻ ബെനിക്സും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ 9 പൊലീസുകാർക്കും വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് വിധി.ഇൻസ്പെക്ടർ ശ്രീധർ ഉൾപ്പെടെയുള്ള ഒമ്പത് പേർക്കെതിരെയുള്ള കൊലപാതക കുറ്റം കോടതി ശരിവെച്ചു.
ഇൻസ്പെക്ടർ എസ്. ശ്രീധർ,സബ് ഇൻസ്പെക്ടർ പി. രഘു ഗണേഷ്,സബ് ഇൻസ്പെക്ടർ കെ. ബാലകൃഷ്ണൻ,ഹെഡ് കോൺസ്റ്റബിൾ എസ്. മുരുകൻ,ഹെഡ് കോൺസ്റ്റബിൾ എ. സാമിദുരൈ,കോൺസ്റ്റബിൾ എം. മുത്തുരാജ്,കോൺസ്റ്റബിൾ എസ്. ചെല്ലദുരൈ,കോൺസ്റ്റബിൾ എക്സ്. തോമസ് ഫ്രാൻസിസ്,കോൺസ്റ്റബിൾ എസ്. വെയിലുമുത്തു എന്നിവരാണ് പ്രതിപ്പട്ടികയിലെ ഉദ്യോഗസ്ഥർ.മറ്റൊരു പ്രതിയായ കോൺസ്റ്റബിൾ പാൽദുരൈ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2020 ജൂൺ 19-ന് കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നുവെന്ന് ആരോപിച്ച് ജയരാജിനെയും മകൻ ബെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വെച്ച് രാത്രി മുഴുവൻ ഇവർ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായി. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് കോവിൽപട്ടി സബ് ജയിലിലേക്ക് മാറ്റി.പരിക്കുകൾ മൂലം ആരോഗ്യനില വഷളായതിനെത്തുടർന്ന് ജൂൺ 22-ന് ബെനിക്സും 23-ന് ജയരാജും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
സംഭവദിവസം സ്റ്റേഷനിലുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ ധീരമായ സാക്ഷിമൊഴിയാണ് പോലീസുകാരുടെ ക്രൂരതകൾ പുറത്തുകൊണ്ടുവരുന്നതിൽ നിർണ്ണായകമായത്.