വിജയമൊരുക്കി എയ്ഡൻ മാർക്രം, ചരിത്രത്തിലേക്ക് നയിച്ച് ബാവുമ; ഇന്നിങ്സ് ലീഡ് വഴങ്ങിയ ശേഷം ഓസീസിനെ തോല്പിച്ച് ദക്ഷിണാഫ്രിക്ക ICC ലോക ടെസ്റ്റ് ചാമ്പ്യന്മാർ

05:25 PM Jun 14, 2025 | വെബ് ടീം

ലോര്‍ഡ്‌സ്: ഐസിസി ട്രോഫിയ്ക്കായുള്ള 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലോക കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു.

1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഐസിസി കിരീടം കൂടി. വിജയമൊരുക്കിയത് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ഇന്നിംഗ്‌സ് . 207 പന്തുകള്‍ നേരിട്ട മാര്‍ക്രം 136 റണ്‍സെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ കൂറ്റനടിക്ക് ശ്രമിച്ച മാര്‍ക്രത്തിന് പിഴയ്ക്കുകയായിരുന്നു.കാലിലെ പേശീവലിവ് അലട്ടിയിട്ടും ടീമിനായി ക്രീസില്‍ തുടര്‍ന്ന ക്യാപ്റ്റന്‍ ടെംബ ബവുമ ചരിത്ര വിജയമാണ് നേടിയത്.  മൂന്നാം വിക്കറ്റില്‍ മാര്‍ക്രം - ബവുമ സഖ്യം കൂട്ടിച്ചേര്‍ത്ത 147 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍ നിര്‍ണായകമായത്. 134 പന്തുകള്‍ കീസില്‍ നിന്ന് 66 റണ്‍സെടുത്താണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ചാണ് ബവുമ മടങ്ങിയത്.