കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം.