നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും പരിഹരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായുള്ള ബന്ധത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് സതീശൻ നൽകിയത്. "സുധാകരൻ പാർട്ടിയുടെ നേതാവാണ്, എന്റെയും നേതാവാണ്. അദ്ദേഹവുമായി താൻ നിരന്തരമായി സമ്പർക്കം പുലർത്താറുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്. കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്നത് വാർത്തയാകേണ്ട കാര്യമുണ്ടോ?" എന്ന് അദ്ദേഹം ചോദിച്ചു. തങ്ങൾ രണ്ടുപേരും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരാണെന്നും തിരഞ്ഞെടുപ്പ് ക്യാമ്പയിനിലേക്ക് കടന്നുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് അവസാനിച്ച നിർണ്ണായക യോഗത്തോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 95 മണ്ഡലങ്ങളിലും യുഡിഎഫ് ഘടകകക്ഷികൾ മത്സരിക്കുന്ന ബാക്കി സീറ്റുകളിലുമുൾപ്പെടെ ആകെയുള്ള 140 മണ്ഡലങ്ങളിലും ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.അന്തിമ പട്ടികയ്ക്കായി അല്പനേരം കൂടി കാത്തിരിക്കണമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.