ലോക്സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. BJP എം പി.തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി. മുന്‍ കരസേന മേധാവി ജനറല്‍ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ രാഹുല്‍ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
പുറത്തിറക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇടപെട്ടു. എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. രാഹുല്‍ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുല്‍ ഗാന്ധിയും രാജ്‌നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിന് കൂടിയാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത്.