+

സ്കൂൾ തുറക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം; ജൂൺ രണ്ടിന് സ്കൂൾ തുറക്കുമോ എന്നതിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം:മഴ കണക്കിലെടുത്ത് സ്കൂൾ തുറക്കുന്ന തീയതി നീട്ടണമെന്ന ആവശ്യവുമായി കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെൻ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. മഴ ഇങ്ങനെ തുടരുകയാണെങ്കിൽ സ്കൂൾ തുറക്കുമോയെന്ന ചോദ്യം വിദ്യാർഥികളും ഉന്നയിക്കുന്നുണ്ട്. അതേ സമയം  സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തിൽ സ്കൂൾ രണ്ടിനു തന്നെ തുറക്കും. ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും ശിവൻ കുട്ടി പറഞ്ഞു.

കനത്ത മഴക്കിടെയിലും ഇത്തവണ സ്കൂളുകൾ പൊളിഞ്ഞുവീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ രണ്ടിന് നടക്കും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും. പ്രവേശനോത്സവത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി മന്ത്രി പറഞ്ഞു. 

അതേ സമയം എറണാകുളം ജില്ലയിൽ സിബിഎസ്ഇ സ്കൂളുകൾ  തുറക്കുന്ന തീയതി മാറ്റി. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂൺ രണ്ടിൽ നിന്ന് ജൂൺ നാലിലേക്ക് മാറ്റി.



facebook twitter