പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 40,000 മുതൽ 50,000 രൂപ വരെ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടാണ് പ്രതികൾ സ്പായിൽ എത്തിയത്. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിന് ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയോളം പ്രതികൾ കവർന്നതായും റിപ്പോർട്ടുകളുണ്ട്.
മുഖ്യപ്രതിയായ സുബിൻ അലക്സാണ്ടർ ഒരു മാസം മുൻപാണ് കാപ്പ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയത്. പൊലീസുകാരെ ആക്രമിച്ചതടക്കം ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ ഈ ക്രൂരകൃത്യം മൊബൈൽ ഫോണിൽ പകർത്തിയതായും സൂചനയുണ്ട്. തുടക്കത്തിൽ ഭയം കാരണം പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടെന്നും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണം ഗുണ്ടാസംഘങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നുമുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.