കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം. കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു എട്ടോളം കണ്ടെയ്നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എൽസാ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കണ്ടെയ്നറുകൾ വടക്കൻ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടൽതീരത്ത് എണ്ണപ്പാട കണ്ടാൽ സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഇതിൽ 9 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. നാവികസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനായി എത്തി.
ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.