+

കിണറ്റില്‍ വീണ കുട്ടിയാനയെ കരയ്ക്ക് കയറ്റി

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റിൽ വീണ കുട്ടിയാനയെ അഞ്ചുമണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. വനംവകുപ്പ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയാനയെ കരയ്ക്ക് കയറ്റിയത്.

ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ച് നിരത്തി ചരിഞ്ഞ വഴി നിർമ്മിച്ചാണ് ആനയ്ക്ക് പുറത്തേക്ക് വരാൻ സൗകര്യമൊരുക്കിയത്. കിണറ്റിൽ നിന്നും കരയ്ക്ക് കയറിയ ഉടൻ തന്നെ കുട്ടിയാന വനത്തിലേക്ക് ഓടിപ്പോയി.


കുട്ടിയാന കിണറ്റിൽ വീണത് മുതൽ മറ്റ് കാട്ടാനക്കൂട്ടങ്ങൾ സമീപ വനമേഖലയിൽ തന്നെ തമ്പടിച്ചിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയും (ആർആർടി) പോലീസും ചേർന്ന് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയിരുന്നു. പരിക്കുകളൊന്നും കൂടാതെയാണ് കുട്ടിയാനയെ രക്ഷപെടുത്തിയത്. വനത്തിലേക്ക് പോയ കുട്ടിയാന കൂട്ടത്തോടൊപ്പം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വനപാലകരുടെ പ്രത്യേക സംഘം ഇപ്പോഴും പ്രദേശത്ത് നിരീക്ഷണം തുടരുന്നുണ്ട്.

facebook twitter