ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻറെ വില ആദ്യമായി 110,000 ഡോളർ (ഏകദേശം 91 ലക്ഷം ഇന്ത്യൻ രൂപ) മറികടന്ന് പുതിയ റെക്കോർഡ് ഉയരത്തിലേക്ക് എത്തി. വ്യാഴാഴ്ച ഏഷ്യൻ വിപണിയിൽ 2.2% വരെ ഉയർന്ന ബിറ്റ്കോയിൻ, 110,707 ഡോളർ എന്ന നിലവാരത്തിലെത്തി. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ
ഒന്നാമതായി, അമേരിക്കയിൽ ക്രിപ്‌റ്റോകറൻസികൾക്ക് (ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ പണം) നിയമപരമായി കൂടുതൽ വ്യക്തത നൽകുന്ന ഒരു പുതിയ നിയമം (സ്റ്റേബിൾകോയിൻ ബിൽ) വരാൻ പോകുന്നു എന്ന വാർത്തയാണ്. ഈ നിയമം പാസാകുന്നതോടെ, ക്രിപ്‌റ്റോകറൻസികളെ സംബന്ധിച്ചുള്ള സംശയങ്ങൾ കുറയുകയും ആളുകൾക്ക് കൂടുതൽ ധൈര്യത്തോടെയും സുരക്ഷിതത്വത്തോടെയും ഇവയിൽ നിക്ഷേപിക്കാനും ഉപയോഗിക്കാനും സാധിക്കും.
ക്രിപ്റ്റോ നിയമപരമാക്കാനുള്ള നടപടികളിലെ പുരോഗതി ക്രിപ്‌റ്റോ വിപണിക്ക് നല്ലതാണെന്ന വിശ്വാസം നിക്ഷേപകർക്കിടയിൽ വർധിക്കാൻ കാരണമായി. ഇത് ബിറ്റ്കോയിൻ വാങ്ങാനുള്ള താല്പര്യം വർദ്ധിപ്പിച്ചു.
രണ്ടാമതായി, മൈക്കിൾ സെയ്ലറുടെ സ്ട്രാറ്റജി എന്ന വലിയ സ്ഥാപനം ഏകദേശം 50 ബില്യൺ ഡോളറിലധികം വിലവരുന്ന ബിറ്റ്കോയിൻ വാങ്ങിക്കൂട്ടിയതും, മറ്റ് നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഡിജിറ്റൽ ആസ്തികൾ വൻതോതിൽ വാങ്ങുന്നതും വില ഉയരാൻ സഹായിച്ചു.
വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, ബിറ്റ്കോയിനുള്ള ആവശ്യം ശക്തമായി തുടരുകയാണ്. ഇത് വിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു.