കൊല്ലം മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കോടതിവിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാണ് കേസ്.കൂടാതെ ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
ക്ഷേത്രഭാരവാഹികളുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലിസ് കേസെടുത്തത്.അതേ സമയം ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെതിരെ കേസെടുത്തെന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ്. കേസ് കോടതിവിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന ഭരണ സമിതിയുടെയും പൊലീസിന്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമെന്നാണ് ബിജെപിയുടെ വിമർശനം.എന്നാൽ ഓപ്പറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിർത്തതെന്നും ഭരണ സമിതിയും വ്യക്തമാക്കി.