3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് വരുന്നു; നിശ്ചിത തുക ഫീസായി ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

05:38 PM Jun 11, 2025 | വെബ് ടീം

ന്യൂഡല്‍ഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകള്‍ക്ക് നിശ്ചിത തുക ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍വര്‍ധനവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ പണമിടപാടുകളെ കൂടുതലായും ആശ്രയിക്കുന്ന ഉപയോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിച്ചുവെന്നും ഇതിന് പരിഹാരം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. ഇതിന്റെ ഭാഗമായി 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകള്‍ക്ക് നിശ്ചിത തുക നല്‍കേണ്ടിവരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ചെറിയ യുപിഐ പണമിടപാടുകള്‍ക്ക് ഈ ചാര്‍ജ് ബാധകമാവില്ല. എന്നാല്‍ വലിയ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നും 2020 മുതലുള്ള സീറോ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒഴിവാക്കുകയുമാണെന്നും ഒരുന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.യുപിഐ വഴി നടത്തുന്ന വലിയ പണമിടപാടുകള്‍ക്ക് 0.3 ശതമാനം മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റായി ഈടാക്കാനാണ് പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നീക്കം.നിലവില്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകളിലെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് 0.9 ശതമാനം മുതല്‍ 2 ശതമാനം വരെയാണ്. റുപേ കാര്‍ഡുകള്‍ക്ക് ഇതു ബാധകമല്ല.ബാങ്കുകള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷം, ഒന്നോ രണ്ടോ മാസത്തിനുള്ളിലേ യുപിഐ പേയ്‌മെന്റുകളുടെ നിരക്കുകള്‍ കണക്കാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.