+

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സിജെപി പ്രതിഷേധം ശക്തമാകുന്നു

നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഛാത്ര ജാഗൃതി പരിഷത് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വൈകീട്ട് ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ സമരത്തിൽ പങ്കാളികളാക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമേ പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെയാണ് സിജെപി നേതാക്കൾ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിലെ സംയുക്ത സമര പരിപാടികൾ വിശദീകരിക്കാൻ സംഘടനകൾ യോഗം ചേരും.


അതേസമയം, സമരക്കാർക്ക് നേരെ ഡൽഹി പൊലീസിന്റെ കർശന നിരീക്ഷണം തുടരുകയാണ്. ജന്തർ മന്തറിലെ സമരപ്പന്തലിൽ പ്രതിഷേധക്കാർക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നവരുടെ തിരിച്ചറിയൽ രേഖകളും വിലാസങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ടെന്ന് അഭിജിത് ദീപ്കെ ആരോപിച്ചു. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

facebook twitter