ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമാ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം 'കുതന്ത്രം' എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും ഇത്തരം പാട്ടുകൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം.
സംഭവത്തിൽ രൂക്ഷവിമർശനവുമായി വേടന്റെ സഹോദരൻ ഹരിദാസ് രംഗത്തെത്തി. സംസ്ഥാന അവാർഡ് നേടിയ 'വിയർപ്പുതുന്നിയ കുപ്പായം' എന്ന പാട്ട് വിലക്കിയത് രാഷ്ട്രീയം ഒന്നുകൊണ്ട് മാത്രമാണെന്ന് ഹരിദാസ് ആരോപിച്ചു.
"നമ്മൾ ആരെയും ദ്രോഹിക്കാനല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയം പണ്ടുമുതലേ പറഞ്ഞു വരുന്നതാണ്. പ്രത്യേകിച്ച് സ്റ്റേറ്റ് അവാർഡ് കിട്ടിയ ഒരു പാട്ട് വിലക്കേണ്ട ആവശ്യമില്ല. ആരോ അടിച്ചേൽപ്പിച്ച സംസ്കാരത്തിനും അനുഷ്ഠാനങ്ങൾക്കും ഇപ്പോഴും അടിമപ്പെട്ടു കഴിയുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം," ഹരിദാസ് പറഞ്ഞു. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം പോലും ഒരുപാട് നേതാക്കളുടെ പോരാട്ടത്തിലൂടെ നേടിയതാണെന്നും അത് മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.