രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ട ആശ്വാസവാര്‍ത്ത പങ്കുവെച്ച് നടന്‍ ബാലയുടെ മുന്‍ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയന്‍.അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ട്രാന്‍സിഷന്‍ മെഡിസിന്‍ പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് എലിസബത്ത്. താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ തന്റെ സഹപ്രവര്‍ത്തകരും എംബിബിഎസ് വിദ്യാര്‍ഥികളും പലരും മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌തെന്നും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയാകാറായപ്പോള്‍ മാസ്സ് കാഷ്വാലിറ്റി ഉണ്ടെന്ന് ആശുപത്രിയില്‍നിന്ന് അറിയിപ്പ് കിട്ടിയെന്ന് എലിസബത്ത് പറഞ്ഞു. അപ്പോള്‍ വിമാനാപകടം നടന്നു എന്ന് അറിഞ്ഞിരുന്നില്ല. വിമാനം തകര്‍ന്നുവീണ ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അതിനാല്‍ അപകടസമയത്തെ ശബ്ദം കേട്ടിരുന്നില്ല. ഹോസ്റ്റലിലേക്കാണ് വിമാനം വന്നുവീണത് എന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് പലരേയും കാണാനില്ല എന്ന് അറിഞ്ഞു. മരണപ്പെട്ടവരിലും പരിക്കേറ്റവരിലും തന്റെ സഹപ്രവര്‍ത്തകരുണ്ടെന്നും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അമ്പതു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.