+

പിന്നിൽ തീഗോളം, തീയും പുകയും നിറഞ്ഞ കെട്ടിടവളപ്പിൽ നിന്നും കയ്യിൽ ഫോണുമായി നടന്നു വരുന്ന വിശ്വാസ് കുമാർ; പുതിയ ദൃശ്യങ്ങൾ പുറത്ത് -VIDEO

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ 270ലധികം പേർക്ക് ജീവൻ നഷ്ടമായ എയർ ഇന്ത്യ വിമാനദുരന്തത്തിൽ രക്ഷപ്പെട്ടത് ഒരേയൊരാൾ മാത്രമാണ്. ഇന്ത്യൻ വംശജനായ വിശ്വാസ് കുമാര്‍ രമേശ് എന്ന ബ്രിട്ടീഷ് പൗരനാണ് അവിശ്വസനീയമാം വിധം രക്ഷപ്പെട്ടത്. സാരമായ പരിക്കില്ലാതെ വിശ്വാസ് കുമാർ (38) ആംബുലൻസിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ, അപകടസമയത്തെ വിശ്വാസ് കുമാറിന്‍റെ മറ്റൊരു വിഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.പിന്നിൽ തീഗോളം ഉയരുമ്പോൾ വിശ്വാസ് കുമാർ കയ്യിൽ ഫോണുമായി നടന്നുവരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിമാനം തകർന്നുവീണ കെട്ടിടവളപ്പിൽ നിന്നാണ് വിശ്വാസ് കുമാർ പുറത്തേക്ക് നടന്നുവരുന്നത്.ഇത് തന്റെ രണ്ടാം ജന്മമാണെന്നായിരുന്നു ആശുപത്രിക്കിടക്കയിൽ നിന്ന് വിശ്വാസ് കുമാർ രമേശ് പ്രതികരിച്ചത്. താൻ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല. പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ വിമാനത്തിൽനിന്ന് എന്റെ സീറ്റ് തെറിച്ചു പോയി. അങ്ങനെയാണ് ഞാൻ രക്ഷപ്പെട്ടത് -അദ്ദേഹം പറയുന്നു.വിമാനത്തിലെ എമർജൻസി എക്സിറ്റിനടുത്തുള്ള 11 എ സീറ്റിലാണ് വിശ്വാസ് കുമാർ ഇരുന്നിരുന്നത്. അപകട സമയത്ത് ഈ സീറ്റ് പുറത്തേക്ക് തെറിക്കുകയായിരുന്നു. 'ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. വിമാനം തകർന്ന് താഴേക്ക് പതിച്ച ആ നിമിഷങ്ങളിൽ മരണം അടുത്തെത്തിയിരിക്കുന്നുവെന്നാണ് എല്ലാവരെയും പോലെ ഞാനും ചിന്തിച്ചത്. പക്ഷേ...ഇപ്പോൾ ചുറ്റിലും നോക്കുമ്പോൾ ജീവനോടെയുണ്ടെന്ന ആ യാഥാർഥ്യം ഞാൻ മനസിലാക്കുകയാണ്. എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല''-വിശ്വാസ് കുമാർ പറയുന്നു.


facebook twitter