ഗോവിന്ദച്ചാമി റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

06:59 PM Jul 25, 2025 | വെബ് ടീം

കണ്ണൂര്‍: ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ഇന്ന് ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. രണ്ടാഴ്ചത്തേക്ക് ഗോവിന്ദച്ചാമിയെ റിമാന്‍ഡ് ചെയ്തു. ജയില്‍ ചാടിയ കുറ്റത്തിലാണ് റിമാന്‍ഡ് ചെയ്തത്. വിയ്യൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില്‍ മേധാവി പിന്നീട് തീരുമാനമെടുക്കും. ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂര്‍ത്തിയായി. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.ഹാക്‌സോ ബ്ലേഡ് അന്തേവാസിയില്‍ നിന്നാണ് ലഭിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ മോചിതരാവയവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.

10 മാസത്തെ മുന്നൊരുക്കത്തിന് ശേഷമാണ് ജയിൽ ചാടിയതെന്നാണ് ​ഗോവിന്ദച്ചാമിയുടെ മൊഴി. ഇനി ഒരിക്കലും ജയിലിൽ നിന്നും ഇറങ്ങാൻ കഴിയില്ല എന്ന് തോന്നിയതിനാലാണ് ജയിൽ ചാടിയതെന്നും മൊ‍ഴിയിലുണ്ട്.