കൊച്ചി: വിവിധ സ്ഥാനാർഥികളും, പോളിങ് ഏജൻ്റുമാരും നൽകിയ തെരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജവോട്ട് തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തെരഞ്ഞെടുപ്പ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹർജികൾ തീർപ്പാക്കിയത്. മതിയായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട് എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി നടപടി. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഉണ്ടെന്ന വാദവും മുഖവിലക്കെടുത്തു. പ്രത്യേകമായ മറ്റു നിർദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.അപായപ്പെടുത്താൻ നീക്കമെന്ന ഗോവിന്ദൻ്റെ ഹർജിയിലും പ്രത്യേക ഉത്തരവില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സ്വമേധയാ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന വാദവും കോടതി പരിഗണിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മീഷന് ജാഗ്രത ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.