+

ട്രംപിൻ്റെ ഭീഷണി തള്ളി ഇറാന്‍

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയെ ഇറാൻ പുച്ഛിച്ചുതള്ളി. അമേരിക്ക ഭ്രമാത്മക ലോകത്താണെന്നും ട്രംപിന്റേത് വെറും ഭ്രാന്തൻ പരാമർശങ്ങൾ മാത്രമാണെന്നും ഇറാൻ സൈനിക നേതൃത്വം പരിഹസിച്ചു.

മേഖലയിൽ താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് തങ്ങളുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിന് സഹായം ഉറപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.


കൂടാതെ, മിഡിൽ ഈസ്റ്റിലെ യു.എസ്-ഇസ്രായേൽ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഉപരോധങ്ങൾ പിൻവലിച്ചാൽ മാത്രമേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നും ഇറാൻ ഭരണകൂടം അറിയിച്ചു.


ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം ഇതോടെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഇപ്പോഴുമുള്ളത്.

facebook twitter