ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ഇനി എളുപ്പത്തിൽ തീവണ്ടിക്ക് അടുത്തേക്കെത്താം. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഷൊർണൂരിൽ, ചെറിയ തുക നൽകി ബാറ്ററി ഓപ്പറേറ്റഡ് കാറിൽ യാത്ര ചെയ്യാനുള്ള സൗകര്യം നിലവിൽ വന്നു.
യാത്രക്കാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്ന ഈ സംരംഭം വലിയ ആശ്വാസമാണ് നൽകുന്നത്.നിലവിൽ രണ്ട് ബാറ്ററി കാറുകളാണ് ഷൊർണൂരിൽ എത്തിച്ചിരിക്കുന്നത്.ഉടൻ ഒരെണ്ണംകൂടി ലഭ്യമാകും. പ്ലാറ്റ്‌ഫോമിൽ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കും, ഒരു പ്ലാറ്റ്‌ഫോമിൽനിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്കും പോകാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഓരോ പ്ലാറ്റ്‌ഫോമിന്റെയും അവസാന ഭാഗത്തുള്ള ട്രാക്കിന് കുറുകെയുള്ള പ്രത്യേക പാതയിലൂടെയാണ് വാഹനം മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നുപോകുന്നത്.എന്നാൽ, നീളമുള്ള ഗുഡ്സ് തീവണ്ടികൾ കടന്നുപോകുന്ന സമയത്ത് പ്ലാറ്റ്‌ഫോം മാറാൻ കഴിയില്ല. യാത്രക്കാർക്ക് വാഹനത്തിൽ കയറാൻ മുൻകൂട്ടി ബുക്ക് ചെയ്യുകയോ ടിക്കറ്റെടുക്കുകയോ വേണ്ട.വാഹനത്തിന്റെ ഓപ്പറേറ്റർക്ക് നേരിട്ട് പണം നൽകിയാൽ മതിയാകും.
ഒരു യാത്രക്കാരന് 20 രൂപയും ഒരു ബാഗിന് 10 രൂപയുമാണ് നിരക്ക്. നവീകരണ പ്രവർത്തനങ്ങൾ കാരണം കാൽനടപ്പാലം പോലും കൃത്യമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഈ പുതിയ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് യാത്രക്കാർ പറയുന്നു.മൂന്ന് വർഷത്തേക്ക് ബാറ്ററി ഓപ്പറേറ്റഡ് കാർ സർവീസ് നടത്താനുള്ള കരാർ ടെൻഡർ പ്രകാരമുള്ള ഒരു ഏജൻസിക്കാണ് ലഭിച്ചിരിക്കുന്നത്.ദിവസേന നൂറോളം യാത്രക്കാർ ഇപ്പോൾതന്നെ ഈ ബാറ്ററി കാർ സേവനം ഉപയോഗിക്കുന്നുണ്ട്.