+

ഒന്നരദിവസം വീട്ടമ്മയെ വീഡിയോകോളിൽ ബന്ദിയാക്കി ഓൺലൈൻ തട്ടിപ്പ്; 40,000രൂപ നഷ്ടമായി

തൃശൂർ: ഒന്നര ദിവസം വീട്ടമ്മയെ ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കി പണം തട്ടി. മേലൂർ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. പൊലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിൽ എത്തിയ ആളാണ് പണം തട്ടിയത്. നാല്പതിനായിരം രൂപയാണ് നഷ്ടമായത്.പൊലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിലൂടെയാണ് തട്ടിപ്പുകാരൻ എത്തിയത്.

ട്രീസയുടെ സിമ്മിൻ്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചു. മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാൽ സന്ദീപിന്റെ കൂട്ടാളികൾ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരൻ ധരിപ്പിച്ചു. ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ബാങ്കിൽ ഉണ്ടായിരുന്ന പണം  സർക്കാർ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതോടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന  2,60,000 തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ട്രീസ ബാങ്കിലെത്തി. അപ്പോഴും വിവരം പുറത്തു പറഞ്ഞില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാൽ പണം ട്രാൻസ്ഫർ ചെയ്യാൻ ആയില്ല.

തട്ടിപ്പുകാർ  ഇതോടെ ഗൂഗിൾ പേ  ചെയ്യാൻ വിവിധ നമ്പറുകൾ നൽകി . 5000 രൂപ വീതം പല ഗഡുക്കളായി 40,000 രൂപയോളം ട്രാൻസ്ഫർ ചെയ്തു. പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. അയൽവാസിയോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.സംഭവത്തിൽ  ബന്ധുവിന്റെ സഹായത്തോടെ  സൈബർ സെല്ലിൽ അടക്കം പരാതി നൽകിയിരിക്കുകയാണ് ട്രീസ.


facebook twitter