പിടിയിലായ ഷൂൺ കഴിഞ്ഞ ദിവസം ഒരു ക്രൂയിസ് പാർട്ടി സംഘടിപ്പിച്ചിരുന്നു. ഈ പാർട്ടിയിലേക്കും ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കുന്നു.
കൊക്കെയ്ൻ ഉൾപ്പെടെ നാല് വ്യത്യസ്ത ലഹരിമരുന്നുകളുമായാണ് എട്ടുപേർ പിടിയിലായത്. ഇതിൽ ഒരു ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരും ഉൾപ്പെടുന്നു. പിടിയിലായവരിൽ യുവതികളുമുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
അതേസമയം, അറസ്റ്റ് ചെയ്ത എട്ടുപേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, മറ്റാരൊക്കെ സംഘത്തിലുണ്ട് എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. നഗരത്തിലെ മറ്റ് പ്രമുഖ ഹോട്ടലുകളിലും പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.