ഓണാഘോഷത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഷീറുദ്ദീനുമായി തർക്കമുണ്ടായിരുന്നുവെന്നും, താൻ പുറത്തുപോകുന്നതിന് ആയിഷ എതിർപ്പ് പ്രകടിപ്പിച്ചുവെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല.
ബഷീറുദ്ദീൻ ആയിഷയെ ബ്ലാക്ക്മെയിൽ ചെയ്തോ എന്നും, ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചുവോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. ഒന്നിലധികം പേരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തുന്ന ബ്ലാക്ക്മെയിലിംഗ് നടന്നു എന്ന ആരോപണവും പൊലീസിന് മുന്നിലുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതൽ മൊഴികൾ ബന്ധുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും പോലീസ് രേഖപ്പെടുത്തും.
രണ്ട് മൂന്ന് വർഷത്തെ പരിചയമാണ് ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ബഷീറുദ്ദീൻ ജിം ട്രെയിനറായിരുന്നു. മംഗലാപുരത്തുനിന്നും ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ റഷയുടെ വീട്ടിലേക്ക് പോകാതെ ബഷീറുദ്ദീന്റെ വാടക വീട്ടിൽ മൂന്ന് ദിവസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിലവിൽ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുൻപ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും അന്വേഷണവും നടത്താനാണ് പോലീസിന്റെ തീരുമാനം.