മാസ്ക് ധരിച്ചെത്തി; ലിബിയൻ മുൻ ഭരണാധികാരി കേണൽ ഗദ്ദാഫിയുടെ മകനെ വെടിവച്ച് കൊലപ്പെടുത്തി

04:03 PM Feb 04, 2026 | വെബ് ടീം

കയ്റോ: അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തി. സിൻടൻ നഗരത്തിലുള്ള വീട്ടിലെത്തിയ നാലംഗസംഘമാണ് സെയ്ഫിനെതിരെ നിറയൊഴിച്ചത്. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. വീടിന്‍റെ പൂന്തോട്ടത്തിൽ 53 കാരനായ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സെയ്ഫിന്‍റെ അഭിഭാഷകൻ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.സെയ്ഫിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ 4 അക്രമികൾ ആദ്യം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കി. പിന്നാലെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്ന സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ച നാല് പേര്‍ ഗദ്ദാഫിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായും അദ്ദേഹത്തെ കൊലപ്പെടുത്തിയതായും ഗദ്ദാഫിയുടെ രാഷ്ട്രീയ സംഘം പിന്നീട് പ്രസ്താവന പുറത്തിറക്കി.

1972-ൽ ജനിച്ച സെയ്ഫ്, 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സിന്റാനിലാണ് സെയ്ഫ് ഗദ്ദാഫി താമസിച്ചിരുന്നത്.

More News :