കാസര്‍ഗോഡ്: കാലമേറെ കഴിഞ്ഞിട്ടും കനലായി മനസില്‍ സൂക്ഷിച്ച പകയുടെ പേരില്‍ വയോധികന് ക്രൂരമര്‍ദനം.കഴിഞ്ഞ ദിവസം മാലോം ടൗണില്‍ ആണ് സംഭവം. കൗതുകകരമായ കാര്യമെന്താണെന്നു വച്ചാൽ നാലാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരന് മര്‍ദനമേറ്റത്. 62 കാരനായ മാലോം സ്വദേശി വി ജെ ബാബുവിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണന്, മാത്യു വലിയപ്ലാക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മര്‍ദനം. പരുക്കേറ്റ ബാബു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം മാലോം ടൗണില്‍ വച്ചാണ് സംഭവം നടന്നത്. ജനതരംഗം ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു മര്‍ദനം. പ്രതികള്‍ ബാബുവിനെ തടഞ്ഞുവയ്ക്കുകയും കല്ലുകൊണ്ട് മുഖത്തും മുതുകിലും മര്‍ദിക്കുകയുമായിരുന്നു.