കുട്ടികളിലെ സമൂഹമാധ്യമ അടിമത്തം; ചരിത്ര വിധിയുമായി ലോസ് ആഞ്ചൽസ് കോടതി

11:31 AM Mar 26, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കുട്ടികളിലും കൗമാരക്കാരിലും സോഷ്യൽ മീഡിയ അടിമത്തം വർദ്ധിപ്പിക്കുന്നു എന്ന പരാതിയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്കും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനും എതിരെ അമേരിക്കയിലെ ലോസ് ആഞ്ചലസ് കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ആറ് ദശലക്ഷം യുഎസ് ഡോളറാണ് കോടതി പിഴയായി വിധിച്ചത്.

കാലിഫോർണിയ സ്വദേശിനിയായ കെയ്‌ലി എന്ന 20 വയസ്സുകാരി നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. ചെറുപ്പകാലം മുതലുള്ള സോഷ്യൽ മീഡിയ ഉപയോഗം തനിക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും, ആപ്പുകളുടെ രൂപകൽപ്പന ഉപഭോക്താക്കളെ അടിമകളാക്കുന്ന രീതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കെയ്‌ലി കോടതിയെ സമീപിച്ചത്.


More News :

പിഴത്തുകയുടെ 70 ശതമാനം മെറ്റയും 30 ശതമാനം ഗൂഗിളും വഹിക്കണമെന്നും ഈ തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. ആപ്പുകളുടെ രൂപകൽപ്പനയിൽ കമ്പനികൾ വേണ്ടത്ര അശ്രദ്ധ കാണിച്ചുവെന്നും, സാധ്യമായ അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ജൂറി കണ്ടെത്തി.


അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളും അറിയിച്ചു. കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണ്ണമായ വിഷയമാണെന്നും അതിന് ഒരു ആപ്പിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് കമ്പനികളുടെ വാദം. ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ കമ്പനികൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ പുതിയ വിധി.