തിരൂർ: മാധ്യമരംഗത്ത് സംശുദ്ധി നഷ്ടപ്പെടുകയാണെന്ന് 24 ന്യൂസ് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ. ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നയാൾ ഏറ്റവും നല്ല മാധ്യമപ്രവർത്തകൻ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന കാലമാണ് ഇതെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. സി.ഒ.എ 15ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരൂരിൽ സംഘടിപ്പിച്ച കേരളവിഷൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോർമുസ് കടലിടുക്ക് അടച്ചാൽ കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തെയും ബാധിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങി. ഇക്കാര്യം നമ്മുടെ മാധ്യമങ്ങൾ കൂടി മനസിലാക്കേണ്ടതുണ്ടെന്നും ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
കേരളത്തിലെ മാധ്യമരംഗം പണമൊഴുക്കിന്റെ കാര്യത്തിൽ യാതൊരു ലോപവുമില്ലാത്ത ഇടമായി മാറിയെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. എന്നാൽ സംസ്കാരത്തിന്റെ അടിത്തറ ശുഷ്കമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളെ അതിന്റെ ആഴത്തിൽ മനസിലാക്കാനുള്ള മനസാന്നിധ്യം മാധ്യമങ്ങൾക്കില്ലാതായെന്ന് കാർനെ ബുക്സ് ചീഫ് എഡിറ്റർ ഗൗരിദാസൻ നായർ വിമർശിച്ചു.
മനുഷ്യരെ മാനിപ്പുലേറ്റ് ചെയ്യുന്ന വിധം ദൃശ്യ മാധ്യമ സംസ്കാരം മാറുന്നുവെന്ന വിമർശനം മലയാളം സർവ്വകലാശാല പ്രൊഫസർ ഡോ.അനിൽ ചേലേമ്പ്ര ഉന്നയിച്ചു.COA സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ന്യൂസ് മലയാളം എം.ഡിയുമായ അബൂബക്കർ സിദ്ദീഖ് എന്നിവരും സംസാരിച്ചു.
'ഭാവികേരളം' മാധ്യമങ്ങളുടെ പങ്കും നിലപാടും എന്ന വിഷയത്തിലായിരുന്നു സംവാദം.