മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നടത്തിയ പരാമർശത്തിൽ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര് ആരെയാണ് ചതിക്കുന്നതെന്ന് മത നിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫ് കൺവെൻഷനിൽ ചതിയെ കുറിച്ച് പ്രസംഗിച്ചവർ അത് മനസിലാക്കിയാൽ നല്ലതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയൻ. എന്നാൽ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വെച്ചുനീട്ടി അധികാരക്കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്നും റിയാസ് തുറന്നടിച്ചു.നിലമ്പൂരിലെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാൽ, മലപ്പുറം ജില്ലയെ ചതിച്ച ആളാണ് മുഖ്യമന്ത്രിയെന്നായിരുന്നു വിമർശിച്ചത്. സ്വർണക്കടത്തിൻറെയും കള്ളപ്പണത്തിൻറെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്നും ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.ചതിയെന്ന വാക്ക് ഉപയോഗിക്കാൻ ഏറ്റവും യോഗ്യൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. തൃശ്ശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതാണ് പിണറായിയുടെ രണ്ടാമത്തെ ചതി. കേരളത്തില്‍ നിന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു അംഗത്തെ ഉണ്ടാക്കി കൊടുത്തെന്നും അതിന് വേണ്ടി തൃശ്ശൂര്‍ പൂരം കലക്കിയെന്നും അദ്ദേഹം കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾക്കാണ് മന്ത്രി റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള മറുപടി.
ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയൻ. രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ മനുഷ്യന്റെ പേരാണ് കെ.സി. വേണുഗോപാൽ.ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന്, UDF കൺവെൻഷനിൽ ചതിയെ കുറിച്ച് പ്രസംഗിച്ചവർ മനസ്സിലാക്കിയാൽ നല്ലത്.