റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വെടിനിർത്തലിന് ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പ്രധാനമന്ത്രി മോദിയെ നേരത്തെ ഫോണിൽ വിളിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് അടിയന്തര വെടിനിർത്തലിലൂടെയായിരിക്കണമെന്ന് സെലെൻസ്‌കി മോദിയോട് ആവശ്യപ്പെടുകയും ഈ സന്ദേശം പുടിന് കൈമാറാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണുന്നതിന് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ മോദി, സമാധാനപരമായ പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു.
റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ചുമത്തിയ സാഹചര്യം ഈ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായി. ഈ വിഷയത്തിൽ അമേരിക്കൻ നയങ്ങൾക്കെതിരെ എങ്ങനെ നിലകൊള്ളാമെന്നും ചർച്ച ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ചൈനയിലെ ടിയാൻജിനിൽ എത്തിയ പ്രധാനമന്ത്രി മോദി ഷാങ്ഹായ് ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ സംസാരിച്ചു. ലോക നേതാക്കളോടൊപ്പം മോദിയും പുടിനും സൗഹൃദപരമായ നിമിഷങ്ങൾ പങ്കിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും അതിർത്തി മേഖലയിലെ വിഷയങ്ങൾ മെച്ചപ്പെടുത്തുന്നതിനും മോദി-പുടിൻ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.