ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടതെന്ന് ഇന്ത്യ.ആക്രമിക്കാന്‍ ഉപയോഗിച്ചത് 300-400 ഡ്രോണുകളാണെന്നും അതില്‍ ഭൂരിഭാഗവും എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചു. ഭട്ടിന്‍ഡയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം.നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തി. പലതവണ പാക്കിസ്ഥാൻ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാക്കിസ്ഥാൻ ലക്ഷ്യമിട്ടു. എന്നാൽ, ഡ്രോണുകളെ തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാനാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി.മേയ് ഏഴിന് രാവിലെ നടന്ന പാക്ക് ആക്രമണത്തില്‍ രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് സമീപം പാക്ക് ഷെല്‍ ആക്രമണത്തിലാണ് രണ്ടുവിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലാണ് ഷെല്‍ പതിച്ചത്. രക്ഷിതാക്കള്‍ക്ക് പരുക്കേറ്റു. സ്കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ വലിയ അപകടം ഒഴിവായതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ചിലെ സിഎംഐ സഭയുടെ കന്യാസ്ത്രി മഠവും ആക്രമിക്കപ്പെട്ടു. കന്യാസ്തീകള്‍ ബങ്കറുകളിലായതിനാലാണ് രക്ഷപ്പെട്ടത്.