+

യുഡിഎഫിനും എൽഡിഎഫിനും എതിരെ പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. ബിജെപിയുമായി ഡീൽ ഉണ്ടെന്ന് ഇരു മുന്നണികളും പരസ്പരം ആരോപിക്കുന്നത് വഴി ബിജെപിയാണ് കേരളത്തിലെ പ്രധാന കക്ഷിയെന്ന് അവർ തന്നെ സമ്മതിക്കുകയാണെന്ന് മോദി പരിഹസിച്ചു. പാലക്കാട് നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കോൺഗ്രസ് ബിജെപിയുടെ ബി-ടീമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പറയുന്നു. എന്നാൽ കമ്മ്യൂണിസ്റ്റുകാരാണ് ബിജെപിയുടെ ബി-ടീമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതിനർത്ഥം ബിജെപിയാണ് കേരളത്തിലെ എ-ടീം എന്ന് ഇരുകൂട്ടരും സമ്മതിച്ചു കഴിഞ്ഞു എന്നാണ്," മോദി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ഇത്രയും കാലം മൂടിവെച്ച അഴിമതികൾ പുറത്തുവരുമെന്ന ഭയമാണ് ഇരു മുന്നണികൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ ഒരുപോലെയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് പുറത്തുള്ള പല സംസ്ഥാനങ്ങളിലും ഇവർ തമ്മിൽ സഖ്യത്തിലാണ്. എന്നാൽ കേരളത്തിൽ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ഇവർ തമ്മിലടിക്കുകയാണ്. അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി ബിജെപി മുന്നോട്ടുപോകുമെന്നും കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി, കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിലും മികച്ച രീതിയിൽ നടപ്പിലാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. റാലിയിൽ ബിജെപി നേതാക്കളും എൻഡിഎ സ്ഥാനാർത്ഥികളും പങ്കെടുത്തു.

facebook twitter