പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഇനി ഉപയോഗിക്കാനാവില്ല; ഉപഭോക്താക്കൾക്ക് മാത്രമെന്ന് ഹൈക്കോടതി ഉത്തരവ്

02:53 PM Jun 18, 2025 | വെബ് ടീം

കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്കുള്ളതല്ല. ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കുന്ന നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

പമ്പുകളില്‍ പൊതുടോയ്‌ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്‌ക്കെതിരേ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നു.

പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്‌ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.

More News :

തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.