ഖത്തറിലെ പ്രശസ്തമായ റാസ് ലഫാൻ പ്രകൃതിവാതക ഉത്പാദന കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ 18 പേരെ കാണാതായി. അപകടത്തിൽ 54 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പ്ലാന്റിലുണ്ടായ തീ പിന്നീട് നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ഔദ്യോഗിക ഏജൻസി അറിയിച്ചു.
ഞായറാഴ്ച രാത്രി പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനിടയിലാണ് പെട്ടെന്ന് സ്ഫോടനം ഉണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ പ്ലാന്റിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.
ലോകത്തിലെ പ്രമുഖ പ്രകൃതിവാതക ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായ ഖത്തറിലെ പ്രധാന പ്ലാന്റുകളിലൊന്നാണ് റാസ് ലഫാൻ. കഴിഞ്ഞ മാർച്ച് രണ്ടിന് പ്ലാന്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇതിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. തുടർന്ന് പ്ലാന്റ് പൂർവ്വസ്ഥിതിയിലാക്കി പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ അപകടം സംഭവിച്ചിരിക്കുന്നത്.