+

സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കണം; ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും വേണ്ട; ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാനും ശുപാര്‍ശ

തിരുവനന്തപുരം: വർഷത്തിൽ 1200 മണിക്കൂര്‍ അദ്ധ്യയനം ഉറപ്പാക്കാൻ സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു.സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മതിയെന്നാണ് ശുപാര്‍ശയിലുള്ളത്.

പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളില്‍ ദിവസവും അര മണിക്കൂര്‍ കൂട്ടിയാല്‍ വര്‍ഷത്തില്‍ 1200 മണിക്കൂര്‍ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂള്‍ ഇടവേളകള്‍ പത്ത് മിനിട്ടാക്കണം.കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസര്‍ വിപി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇന്നലെയാണ് മന്ത്രി വി ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചത്.


facebook twitter