ഹിസാർ: സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. മുടി വെട്ടാൻ വിദ്യാർത്ഥികളോടാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിനാണ് പ്രിൻസിപ്പലിനെ ആക്രമിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്.വിദ്യാർത്ഥികളോട് മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിംഗ് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് വെച്ച് പ്രിൻസിപ്പലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു.ആക്രമണത്തെത്തുടർന്ന് സ്കൂൾ ജീവനക്കാർ പ്രിൻസിപ്പലിനെ ഹിസാറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അദ്ദേഹം മരണപ്പെട്ടു. പ്രിൻസിപ്പലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം വിശകലനത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു.11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പ്രിൻസിപ്പലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ട്.