തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി വ്യാജമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവെടുപ്പിനായി രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെടും. സംഭവത്തിന് ശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യുവതി ഫോൺ എടുത്തിരുന്നില്ല. ഈ ഫോൺ വിളികൾ കേസിൽ നിർണ്ണായക തെളിവായി പോലീസ് കണക്കാക്കുന്നു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നുമാകും പ്രോസിക്യൂഷൻ നിലപാട്. കഴിഞ്ഞ ദിവസം സംഭവസ്ഥലങ്ങളിലും കാരവാനിലും എത്തിച്ച് രഞ്ജിത്തിനെ പൊലീസ് തെളിവെടുപ്പിന് വിധേയമാക്കിയിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ ഇന്നത്തെ തീരുമാനം കേസിൽ ഏറെ നിർണ്ണായകമാകും.